National
ഗൂഡല്ലൂർ: ഗൂഡല്ലൂരിന് സമീപം ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ലാരൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.
വനത്തോട് ചേർന്നുള്ള പാടിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം തോട്ടം നനയ്ക്കാനായി ഇറങ്ങിയ ഇദ്ദേഹം ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പ് ഹൗസിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം മാറി കുറ്റിക്കാടിന് സമീപത്തുനിന്നുമാണ് ബാലകൃഷ്ണന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ബന്ധുക്കൾ വസ്ത്രങ്ങളും മറ്റും കണ്ട് മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തെ തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവയ്ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡ്രോണുകൾ, പ്രത്യേക നിരീക്ഷണ ക്യാമറകൾ, ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയാണ് വനംവകുപ്പ് ഊർജിതമാക്കിയിരിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
National
ചെന്നൈ: കാവേരി നദീജല തർക്കം നിലനിൽക്കുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.
നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും സ്റ്റാലിൻ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ഓഗസ്റ്റ് മൂന്നിനാണ് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ ഉടൻ സർവകക്ഷി യോഗം വിളിക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഈ തലകൂടിക്കഴ്ച തമിഴ്നാടിന്റെ ജലാവകാശത്തിന് വലിയ തിരിച്ചടിയാകുമെന്ന് ഇപിഎസ് ചൂണ്ടിക്കാട്ടി. തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാകാത്തതിനും, കാവേരിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഇടയിലാണ് വിജയിയുടെ സന്ദർശനം.
Kerala
കോട്ടയം: പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ പുരസ്കാര ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി (പങ്കജാക്ഷി അമ്മ) അന്തരിച്ചു. ഇന്ന് രാവിലെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ്.
പരമ്പരാഗത പാവകളി കലാരൂപത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് 2020-ൽ രാജ്യം പത്മശ്രീ നൽകി ഇവരെ ആദരിച്ചത്. ഫോക് ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഈ പങ്കജാക്ഷി അമ്മയെക്കുറിച്ചുള്ള ആദരസൂചകമായ പരാമർശങ്ങളുണ്ട്.
പതിനൊന്നാം വയസ് മുതൽ പാവകളി രംഗത്ത് സജീവമായിരുന്ന പങ്കജാക്ഷി അമ്മ, ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഈ പരമ്പരാഗത കലാരൂപം അവതരിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പാവകളി കലാകാരന്മാരായിരുന്ന മാതാപിതാക്കളിൽ നിന്നാണ് ഈ കലയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. നോക്കുവിദ്യ പാവകളി എന്ന അപൂർവ കലയെ വരുംതലമുറയ്ക്കായി നിലനിർത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു.